Wednesday, August 21, 2019

ഗള്‍ഫ് ആകാശക്കൊള്ള അവസാനിപ്പിക്കാൻ കഴിയില്ലേ ?

ഗള്ഫ് ആകാശക്കൊള്ള അവസാനിപ്പിക്കാൻ  കഴിയില്ലേ ?
ഗള്‍ഫിലെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികൾ  ആകാശക്കൊള്ളയും  യാത്രാ ദുരിതവും ത്തിനും നേരിടുകയാണ് .ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മധ്യവേനലവധിയും റംസാനും പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരില്‍ നിന്നും ഈ സീസണില്‍ മൂന്നിരട്ടി വിമാനക്കൂലിയാണ് അധികം ഈടാക്കുന്നത്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുള്ള നിരക്ക് നാലിരട്ടിയില്‍ മുട്ടിനില്‍ക്കുന്നു. സീറ്റുകളുടെ അപര്യാപ്തതമൂലമാണ് പ്രവാസികളെ യാത്രാദുരിതത്തിലാഴ്ത്തി ആകാശകൊള്ളയ്ക്കു കളമൊരുക്കുന്നതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നത് . ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ്, ഗള്‍ഫിലെ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സൗദിഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേയ്‌സ്, എയര്‍ ഒമാന്‍ തുടങ്ങിയവയ്ക്ക് ഒരാഴ്ചയില്‍ ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ളത് 1.13 ലക്ഷം സീറ്റുകളാണ്
ഗള്‍ഫ് സെക്റ്ററില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗതാവകാശ നിയമപ്രകാരം അനുവദിക്കേണ്ട സീറ്റുകളില്‍ വെറും 45 ശതമാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആകെ ആഴ്ചയില്‍ 1.13 ലക്ഷം സീറ്റുകള്‍ മാത്രം. ഇതുസംബന്ധിച്ച് പല വിമാന കമ്പനികളുമായി ഇന്ത്യ ഉണ്ടാക്കിയ കരാറിന് 10 വര്‍ഷത്തോളം പഴക്കമുണ്ട്. ഇതിനുശേഷം വ്യോമ ഗതാഗതത്തില്‍ പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ യാത്രക്കാരുടെ എണ്ണം പലമടങ്ങു വര്‍ധിച്ചിട്ടുണ്ടെങ്കിലും ആനുപാതികമായി സീറ്റുകള്‍ ഉയര്‍ത്താന്‍ കേന്ദ്രം കൂട്ടാക്കിയിട്ടില്ല.
ഖത്തര്‍ എയര്‍വേയ്‌സിന് അനുവദിച്ചിട്ടുള്ളത് ആഴ്ചയില്‍ 12,800 സീറ്റുകള്‍. ഏഴ് ലക്ഷം ഇന്ത്യക്കാരുള്ള ഖത്തറിലെ ഇന്ത്യക്കാരുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ 13,000 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന അപേക്ഷ ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര വ്യോമയാന വകുപ്പില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് മേധാവി അക്ബര്‍ അല്‍ ബേക്കര്‍ വെളിപ്പെടുത്തിയത്. 16 ലക്ഷം മലയാളികളടക്കം 36 ലക്ഷം ഇന്ത്യാക്കാരുള്ള യുഎഇയിലെ എത്തിഹാദ് എയര്‍വേയ്‌സിന്റെയും 32 ലക്ഷം ഇന്ത്യാക്കാരുള്ള സൗദി അറേബ്യയുടെ സൗദിയയുടെയും മലയാളികളുടെ ഗള്‍ഫിലെ ഏറ്റവുമധികം കേന്ദ്രീകരണമുള്ള ഷാര്‍ജയുടെ എയര്‍ അറേബ്യയും സീറ്റുവര്‍ധിപ്പിച്ചുകിട്ടാന്‍ നല്‍കിയ അപേക്ഷകളും കേന്ദ്രത്തിന്റെ പക്കലുണ്ട് .2 ലക്ഷം അധിക സീറ്റുകള്‍ ഗള്‍ഫ് മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കു പങ്കുവച്ചു നല്‍കിയാല്‍ തീരാവുന്നതേയുള്ളു. ആകാശകൊള്ളയും പ്രവാസികളുടെ യാത്രാദുരിതവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. .
ജൂണ്‍ 20 മുതല്‍ സെപ്‌റ്റംബര്‍ 15 വരെയുള്ള ടിക്കറ്റ്‌ നിരക്കുകളിലാണ്‌ വര്‍ധനവ്‌. മധ്യവേനലവധി, റംസാന്‍, ഓണം എന്നിങ്ങനെ പ്രവാസികള്‍ നാട്ടിലേയ്‌ക്കെത്തുന്ന അവസരത്തില്‍ തന്നെ നിരക്ക്‌ വര്‍ധിപ്പിച്ച്‌ ലാഭം കൊയ്യാനൊരുങ്ങുകയാണ്‌ കമ്പനികള്‍.മൂന്ന്‌ കുട്ടികളും മാതാപിതാക്കളും ഉള്‍പ്പടെ അഞ്ചംഗം കുടുംബത്തിന്‌ ദുബായില്‍ നിന്ന്‌ കൊച്ചിയില്‍ പോയി വരണമെങ്കില്‍ രണ്ടരലക്ഷത്തോളം രൂപയാണ്‌ ചെലവ്‌. എയര്‍ ഇന്ത്യ എക്‌സപ്രസിലും എമിറേറ്റ്‌സ്‌ എയര്‍ലൈനിലും ടിക്കറ്റുകള്‍ കിട്ടാനില്ല. ഗള്‍ഫ്‌ സെക്ടറിലെ വിമാനക്കമ്പനികളുടെ എണ്ണം കൂടിയപ്പോള്‍ നിരക്ക്‌ കുറയുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. എന്നാല്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടിയതോടൊപ്പം തന്നെ നിരക്കും വര്‍ധിപ്പിയ്‌ക്കുകയാണ്‌ ചെയ്‌തത്‌.നിരക്ക്‌ കൂട്ടിയത്‌ മാത്രമല്ല ചില വിമാനങ്ങളുടെ ടിക്കറ്റ്‌ പോലും കിട്ടാനില്ല. നിരക്ക്‌ വര്‍ദ്ധന പഴയപടി ആവര്‍ത്തിച്ചതോടെ പ്രവാസികളുടെ യാത്രാദുരിതം തുടര്‍ക്കഥയാവുകയാണ്‌.
 ടിക്കറ്റ്  എടുത്ത  ആയിരക്കണക്കിനു കുടുംബമാണ്  എയര്‍ ഇന്ത്യ പൈലെറ്റുമാരുടെ സമരം മൂലം  നട്ടം തിരിയുന്നത്. അതേസമയം ഈ സന്ദര്‍ഭം  മുതലാക്കി മറ്റു വിമാന  സര്‍വീസുകള്‍  ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയും മൂന്നിരട്ടിയുമായി  വര്‍ധിപ്പിച്ചിരിക്കുന്നു.ഇതോടെ ഗള്‍ഫില്‍ ചെറിയ ശമ്പളത്തിന് തൊഴിലെടുക്കുന്നവര്‍ക്ക് അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാമെന്നത് വെറും സ്വപ്നം മാത്രമായി തീര്‍ന്നിരിക്കുന്നു.  ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ രംഗത്തുവരണം .രാജ്യത്തിന്റെയും കേരളത്തിന്റെയും സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കു വഹിക്കുന്ന ഗൾഫ് മേഖലയിലുള്ളവരുടെ  ദുർഗതി പരിഹരിക്കാൻ  കേന്ദസർക്കാർ അമാന്തം കാണിക്കുന്നത് എന്തുകൊണ്ട് ?കേന്ദ്ര വ്യോമയാന മന്ത്രിയും  പ്രധാനമന്ത്രിയും  ഈ ജനകീയ വിഷയത്തിൽ ഇടപെടുത്താൻ കഴിയാത്തത്  എന്തുകൊണ്ട് ?

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment