Wednesday, August 14, 2019

ഭാരതത്തിൻറെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീർ.കശ്മീരിലെ പ്രശ്‌നങ്ങൾ രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണ്

ഭാരതത്തിൻറെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീർ.കശ്മീരിലെ പ്രശ്നങ്ങൾ  രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണ്

ഭരണഘടനയുടെ 370 -ാം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ജമ്മു-കശ്മീറീനു നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്.
പ്രത്യേക പദവി റദ്ദാക്കിയതോടെ  അവിടെ കലഹം ഉണ്ടായിരിക്കുകയാണ് .ജമ്മു കശ്മീരിലെങ്ങും കടുത്ത നിയന്ത്രണമാണ്. വാഹനമോടുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുന്നുഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. മൊബൈല്‍ കണക്ഷനില്ല. ഇന്റര്‍നെറ്റ് സൗകര്യവുമില്ല. പെരുന്നാള്‍ ദിനം ശാന്തമായി കടന്നുപോയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് സർക്കാരിന് കൂടുതൽ സമയം നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി നിലപാട് കൈക്കൊണ്ടിട്ടുള്ളത്. സമാധാനപരമായ അന്തരീക്ഷം സംജാതമാവാൻ മതിയായ സമയം വേണ്ടതുണ്ടെന്ന യുക്തമായ ഒരു വിലയിരുത്തലാണ് കോടതിയുടേത്. ഇക്കാര്യം ഇനി കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
രാജ്യത്തിന്റെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേകപദവി റദ്ദാക്കിയ നടപടി മുൻനിർത്തി ഒരു അന്താരാഷ്ട്ര നയതന്ത്രയുദ്ധം വളർത്തിയെടുക്കാനുള്ള   ശ്രമത്തിലാണ് പാകിസ്താൻ. ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിച്ചും പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കിക്കൊണ്ടുമുള്ള  അവരുടെ പ്രകോപനം അതിന്റെ സൂചനയാണ്.  ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്‌ത്തലാണ് നടപടി. വ്യോമപാത അടച്ചും ഉഭയകക്ഷിവ്യാപാരം നിർത്തിവെച്ചും സമ്മർദം ശക്തമാക്കാൻ ശ്രമിക്കുന്നുമുണ്ട്. രണ്ടുജനതകൾ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതീകമായിരുന്ന സംഝോത എക്സ്‌പ്രസും ഥാർ എക്സ്പ്രസും ഒാട്ടം നിർത്തിക്കഴിഞ്ഞു.  കശ്മീർപ്രശ്‌നത്തിൽ ഐക്യരാഷ്ട്രസഭയെ സമീപിക്കാനും പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീർ ഐക്യദാർഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, അന്താരാഷ്ട്രതലത്തിൽ പിന്തുണ ലഭിക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ വലുതായൊന്നും പ്രതീക്ഷിക്കേണ്ട എന്ന പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം അതിനു തെളിവാണ്. റഷ്യയുടെ പിന്തുണ ഇക്കാര്യത്തിൽ തുടക്കത്തിലേ നേടാനായി എന്നത് നമ്മുടെ നയതന്ത്ര നിലപാടുകളുടെ വിജയമാണ്.
ഇന്ത്യാ-പാക് വിഭജനത്തെത്തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിൽ രണ്ട് യുദ്ധങ്ങളാണുണ്ടായതെങ്കിലും പിന്നിട്ട 73 വർഷത്തോളവും ശീതയുദ്ധത്തിന്റെ നിഴലിലായിരുന്നു കശ്മീർ. ഇനിയുമൊരു യുദ്ധം എന്നത് ഇരു ജനതയ്ക്കും താങ്ങാനാവാത്ത ഭാരമായിരിക്കും. പ്രകോപനങ്ങൾ എന്തെല്ലാമുണ്ടായാലും യുദ്ധത്തിലേക്ക് വഴുതിമാറാനുള്ള സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്.  ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തിയുള്ള തന്ത്രപരമായ സമീപനമാണ് നമുക്കുനല്ലത്.വിഘടനവാദികളെ ഒഴിവാക്കി കശ്മീരിജനതയെ ഒപ്പം നിർത്തേണ്ട പ്രക്രിയയാണ് ഇനി ഉണ്ടാവേണ്ടത്. അതിനുള്ള ജനാധിപത്യപരവും  അനുഭാവപൂർണവുമായ ശ്രമങ്ങൾ ഉണ്ടാവണം.  സ്ഥിതിഗതികൾ അനുകൂലമായാൽ പൂർണ സംസ്ഥാനപദവി ജമ്മുകശ്മീരിനു നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ജനാധിപത്യക്രമത്തിലേക്ക്, മുഖ്യധാരയിലേക്ക്, വികസനത്തിന്റെ പാതയിലേക്ക്  കശ്മീരിനെ നയിക്കാൻ നമുക്ക് കഴിയണം

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment