Tuesday, July 23, 2019

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ



ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ2 പേടകം വിജയകമായി ഭ്രമണപഥത്തിലെത്തിയിക്കുന്നു. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഫലം ഇന്ത്യയ്ക്കും മനുഷ്യരാശിക്കാകെയും ഗുണകരമായ കണ്ടെത്തലുകളാകുമെന്നും ഇതു തരുന്ന അറിവും അനുഭവവും വരുംകാലത്തെ ദൗത്യങ്ങൾക്കു പുതിയ മാതൃകയാകുമെന്നും ഐ.എസ്.ആർ.ഒ. പ്രത്യാശിക്കുന്നു. ഉദ്ദേശം 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രൻ മാനത്തെ ഗോളങ്ങളിൽവെച്ച് ഭൂമിയുടെ ഏറ്റവും അയൽപ്പക്കത്താണ്. കൂടുതൽ അകലെയുള്ള ദൗത്യങ്ങൾക്കായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനും ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിയാനും ആ രംഗത്തെ ആഗോള സഹകരണം വളർത്താനും ഭാവിയിലെ ശാസ്ത്രജ്ഞർക്കും പര്യവേക്ഷകർക്കും പ്രചോദനമാകാനുംകൂടി ഈ ചാന്ദ്രദൗത്യം ഉപകരിക്കുമെന്ന് ഐ.എസ്.ആർ.ഒ. കരുതുന്നു.  തലമുറകൾക്ക് പ്രചോദനമാകുന്ന നമ്മുടെ ശാസ്ത്രജ്ഞരുടെ ഈ പുതുനേട്ടത്തിൽ നമുക്ക് അഭിമാനിക്കാം. അവരെ അഭിനന്ദിക്കാം.
ബഹിരാകാശരംഗത്ത് നാം ഇന്നു കൈവരിക്കുന്ന നേട്ടങ്ങൾക്കു നന്ദി പറയേണ്ടത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള പതിറ്റാണ്ടുകളിൽ ഈ ദിശയിൽ ആദ്യ ചുവടുകൾ വച്ച നമ്മുടെ ഭരണാധികാരികളോടും ശാസ്ത്രഗവേഷണ രംഗത്തെ സാരഥികളോടും കൂടിയാണ്.  ലോകം ഒന്നടങ്കം വീക്ഷിക്കുന്ന ഒരു ദൗത്യത്തിന്റെ ചുക്കാൻപിടിക്കുന്നത് രണ്ടു വനിതകളാണെന്ന് വിളിച്ചുപറയുന്നതിൽ രാജ്യത്തിനു അഭിമാനിക്കാം.2006ല് ഇന്ത്യന് ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ വനിത കഴിഞ്ഞ 20 വർഷമായി ഐഎസ്ആർഒയിൽ സേവനം ചെയ്യുന്നുണ്ട്.റോക്കറ്റ് വുമൺ എന്ന് വിശേഷിപ്പിക്കുന്ന ഗവേഷകയാണ് റിതു കരിദാൽ.ചന്ദ്രയാൻ-രണ്ടിലെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിന്റെ ഘടന അറിയാനുള്ള  ചിത്രങ്ങളെടുക്കും. അവിടെ മഞ്ഞുകട്ടകളായി ഉറഞ്ഞ  വെള്ളമുണ്ടെന്നു ചന്ദ്രയാൻ-1 കണ്ടെത്തിയിരുന്നു. അത് എത്രമാത്രം വ്യാപകമായുണ്ടെന്ന സൂചന പ്രതീക്ഷിക്കാം. ഹീലിയത്തിന്റെ മറ്റൊരു രൂപമായ ഹീലിയം 3-ന്റെ വലിയൊരു കലവറകൂടിയാണ് ചന്ദ്രൻ. ഇത് ഭാവിയിൽ ഭൂമിയിലെ ഊർജാവശ്യങ്ങൾക്ക് ഉപകരിച്ചേക്കും. ഈ വാതകം കണ്ടെത്താനുള്ള ഉപകരണങ്ങളും ചന്ദ്രയാൻ-രണ്ടിൽ ഉണ്ട്
വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ, നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും സ്വന്തമായി രൂപകല്പനചെയ്ത് നിർമിച്ചയച്ച ദൗത്യമാണിത്. ഐ.എസ്.ആർ.ഒ. ഏറ്റെടുത്ത ദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമായതാണ് ചന്ദ്രയാൻ-2 എന്ന് ചെയർമാൻ കെ. ശിവൻ പറഞ്ഞിട്ടുണ്ട്.  ശ്രീഹരിക്കോട്ടയിൽനിന്ന് തിങ്കളാഴ്ച നിശ്ചിതസമയത്ത് കുതിച്ചുയർന്ന ജി.എസ്.എൽ.വി. മാർക്ക്-3 ഇന്ത്യയിൽ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും കരുത്തുള്ള റോക്കറ്റാണ്. ബാഹുബലി എന്നു വിളിപ്പേരുള്ള ഈ റോക്കറ്റ് 3840 കിലോഗ്രാം ഭാരമുണ്ട് .അതിസങ്കീർണ ബഹിരാകാശദൗത്യങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ നടത്താനുള്ള ഇന്ത്യയുടെ ശേഷിക്ക് മറ്റൊരു തെളിവുകൂടിയാകും ചന്ദ്രയാൻ-2. ബഹിരാകാശ ബിസിനസിലും അതു നേട്ടങ്ങളുണ്ടാക്കും. മംഗൾയാന്റെ വിജയത്തിനുശേഷം 104 ഉപഗ്രഹങ്ങളുമായി മറ്റൊരു പി.എസ്.എൽ.വി. റോക്കറ്റ് ഉയർന്ന് ചരിത്രംകുറിച്ചത് ഓർക്കുക. അതിൽ 101ഓളം ഉപഗ്രഹങ്ങൾ വിദേശരാജ്യങ്ങളുടേതായിരുന്നു.
വൻശക്തികളിൽനിന്ന് ചെറിയ മാതൃകകൾ വാങ്ങിയായിരുന്നു ഇന്ത്യയുടെ ബഹിരാകാശഗവേഷണം തുടങ്ങിയത്. ചുരുക്കം വർഷങ്ങൾകൊണ്ട് ആ സാങ്കേതികവിദ്യകളൊക്കെ നമുക്കു സ്വന്തമായി; ഇന്ത്യതന്നെ നിർമിച്ചു. വൻശക്തികളോട് മത്സരിക്കാനല്ല, മനുഷ്യരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് നമ്മുടെ ബഹിരാകാശഗവേഷണം എന്നത് ആദ്യമേയുള്ള പ്രഖ്യാപിത നയമാണ്.  ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ തന്നെ പ്രതീക്ഷ പകരുന്ന കുതിപ്പിനാണ്  നാം സാക്ഷ്യം വഹിച്ചത്. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ സുവർണജൂബിലി ലോകം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യത്തിന്റെ തുടക്കമെന്നതു യാദൃച്ഛികമാകാം.ഇന്ത്യയുടെ ഈ  ശാസ്ത്ര മുന്നേറ്റത്തിനു പിന്നിൽ  പ്രവർത്തിച്ച  എല്ലാവരും അഭിനന്ദനം അർഹിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment