Wednesday, September 11, 2019

ഇന്ത്യൻ ഓർത്തഡോൿസ് സഭായുടെഅധിപൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ റഷ്യന്‍ ഓർത്തഡോൿസ് സഭയുടെ അധിപൻ പാത്രിയര്‍ക്കീസിനെ സന്ദർശിച്ചു

ഇന്ത്യൻ ഓർത്തഡോൿസ് സഭായുടെഅധിപൻ ബസേലിയോസ് മാര്ത്തോമ പൗലോസ് ദ്വിതീയന് കാതോലിക്ക ബാവ റഷ്യന്  ഓർത്തഡോൿസ് സഭയുടെ അധിപൻ പാത്രിയര്ക്കീസിനെ സന്ദർശിച്ചു



   പരി. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ ഒന്നാമനും മോസ്‌ക്കോയിലെ ഡാനിലോവ് സെമിനാരിയില്‍ കൂടിക്കാഴ്ച നടത്തി.മാർത്തോമ്മാ ശ്ലീഹായുടെ  പിൻഗാമിയായ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായ കാതോലിക്കാ ബാവയുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. നാലു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു കാതോലിക്ക ബാവ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സന്ദര്‍ശനം നടത്തുന്നത്. പരി. ബാവയോടൊപ്പം നിരവധി വൈദികശ്രേഷ്ഠരും അല്‍മായ പ്രമുഖരും അനുഗമിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനും സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ചെന്നൈ ഭദ്രാസന അധ്യക്ഷനും പരി. സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, സഭയുടെ എക്‌സ്‌റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി ഫാ. എബ്രഹാം തോമസ്, മലങ്കര മെത്രാപ്പോലീത്തായുടെ പ്രോട്ടോകോള്‍ സര്‍വീസ് മേധാവി ഫാ. അശ്വിന്‍ സെഫ്രിന്‍ ഫെര്‍ണാണ്ടസ്, സഭാ കൗണ്‍സില്‍ അംഗം ജേക്കബ് മാത്യു, സഭാ എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് കമ്യൂണിക്കേഷന്‍സ് സര്‍വീസ് മേധാവി കെവിന്‍ ജോര്‍ജ് കോശി, റഷ്യയിലെ മലങ്കര ഓര്‍ത്തഡോക്‌സ് ഡയസ്‌പോറ പ്രതിനിധി ഡോ. ഈപ്പന്‍ ചെറിയാന്‍, പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റഷ്യന്‍ സഭയ്ക്കു ലഭിച്ച ഭാഗ്യമാണ് പരി.ബാവയുടെ സന്ദര്‍ശനമെന്ന് അദ്ദേഹത്തിനു സ്വാഗതമോതി കൊണ്ട് പരി. കിറില്‍ ഒന്നാമന്‍ പറഞ്ഞു. റഷ്യയിലെ വൈദികപാരമ്പര്യത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു വേണ്ടി 1988-ല്‍ അന്നു മലങ്കര സഭയിലെ മെത്രാപ്പോലീത്തയായിരുന്ന പരി. ബാവ എത്തിയ കാര്യം പരി. കിറില്‍ ബാവ അനുസ്മരിച്ചു. അതൊരു ചരിത്രപരമായ ആഘോഷമായിരുന്നുവെന്നു പറയാം. കാരണം, സോവിയറ്റ് പരമാധികാരത്തിന്റെ അവസാനത്തിനാണ് അതു നിമിത്തമായത്. തുടര്‍ന്നു യേശുക്രിസ്തുവിന്റെ അപദാനങ്ങളെ വാഴ്ത്തുവാനും അതു സോവ്യറ്റ് മണ്ണിലേക്ക് പടര്‍ത്താനും ജനങ്ങളിലേക്ക് എത്തിക്കുവാനും തുടര്‍ന്ന് തങ്ങള്‍ക്കു കഴിഞ്ഞുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏകദേശം മുപ്പതിനായിരത്തോളം ദേവാലയങ്ങള്‍ സോവിയറ്റ് യൂണിയനില്‍ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞു. സോവിയറ്റ് പരമാധികാര പ്രദേശങ്ങളായ റഷ്യ, ഉക്രെയ്ന്‍, കസാഖിസ്ഥാന്‍, മൊള്‍ഡോവ, അസര്‍ബെയ്ജാന്‍, മധ്യേഷ്യയിലെയും ബാല്‍ട്ടിക്കിലെയും റിപ്പബ്ലിക്കിലും ഇതു സാധിച്ചുവെന്നത് വലിയൊരു വിജയമാണ്.

ഇന്ത്യയിലുള്ളവരോട് റഷ്യക്കാര്‍ക്ക് ഒരു പ്രത്യേക താത്പര്യമായിരുന്നു. കാല്‍നടയായി പൂര്‍വികന്മാര്‍ ഇന്ത്യയിലെത്തുകയും അവിടുത്തെ നാടോടികഥകള്‍ തിരിച്ച് ഇവിടെ വന്നു പറയുകയും ചെയ്തിട്ടുണ്ട്. അപ്പോസ്‌തോലന്മാരുടെ കാലം മുതല്‍ക്കേ ഇന്ത്യയില്‍ ക്രിസ്തീയത നില നിന്നിരുന്നു. ആ പാരമ്പര്യത്തെ പടിഞ്ഞാറന്‍ സ്വാധീനം തളര്‍ത്തിയില്ല. അതു ശക്തിമത്തായി നിലകൊണ്ടു. സെന്റ് തോമസ് അപ്പോസ്‌തോലന്‍ സ്ഥാപിച്ച സഭയാണത്. അതിന്റേതായ മഹത്വവും വിശുദ്ധിയും അതിനുണ്ട്. അതു കൊണ്ടു തന്നെ അതിനോടു ചേര്‍ന്നു നില്‍ക്കാനും കൂടുതല്‍ താത്പര്യത്തോടെ പരസ്പരം സഹകരിക്കാനും റഷ്യക്കാര്‍ താത്പര്യപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1851 മുതല്‍ക്കേ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുമായി ബന്ധപ്പെടാന്‍ ഇന്ത്യയില്‍ നിന്നുള്ള ക്രൈസ്തവസഭകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തുടരെ തുടരെയുണ്ടായ യുദ്ധങ്ങള്‍ അതിനു വിഘാതമായി. 1931-ല്‍ ഹീറോമോങ്ക് ആന്‍ഡ്രോനിക്ക് ബാവ കേരളത്തില്‍ വരികയും അദ്ദേഹം ഇന്ത്യയില്‍ തുടര്‍ച്ചയായി പതിനെട്ടു വര്‍ഷത്തോളം ചെലവഴിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ മലങ്കര സഭയും റഷ്യന്‍ പാത്രിയര്‍ക്കീസുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു കാരണമായി. അദ്ദേഹം നിരവധി ചാപ്പലുകളും അവിടെ സ്ഥാപിച്ചിരുന്നു. 1961-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാം വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ അസംബ്ലയില്‍ പങ്കെടുക്കാനായി ലെനിന്‍ഗ്രാഡിലെ നിക്കോഡിം മെത്രാപ്പോലീത്ത എത്തിയിരുന്നു. മലങ്കരസഭയ്ക്ക് വേണ്ടി വിദ്യാഭ്യാസ പരിശീലന സഹായങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഒരുക്കമാണെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. കോട്ടയം സെമിനാരിയുടെ 150-ാം ആഘോഷങ്ങള്‍ക്ക് വേണ്ടി എസ്‌റ്റോണിയയിലെയും താലിനിലെയും ആര്‍ച്ച് ബിഷപ്പ് ആയിരുന്ന അലക്‌സി ദ്വീതിയന്‍ മെത്രാപ്പോലീത്തയുടെ കേരള സന്ദര്‍ശനവും അദ്ദേഹം അനുസ്മരിച്ചു.

1976-ല്‍ ബസേലിയോസ് മാര്‍ത്തോമ മാത്യുസ് പ്രഥമന്‍ ബാവ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമി സന്ദര്‍ശിച്ച കാര്യം പരി. കിറില്‍ ബാവ എടുത്തു പറഞ്ഞു. താന്‍ അന്ന് ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമിയിലെ റെക്ടര്‍ ആയിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തന്റെ മുന്‍ഗാമിയായിരുന്ന പരി. പീമെന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ത്യ സന്ദര്‍ശിച്ചതും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയേയും പ്രസിഡന്റ് ഫക്രുദീന്‍ അലി അഹമ്മദിനെയും സന്ദര്‍ശിക്കുകയും ചെയ്തു. 2006ല്‍ താന്‍ ഡല്‍ഹിയും ചെന്നൈയും കേരളവും സന്ദര്‍ശിച്ചതും അദ്ദേഹം അനുസ്മരിച്ചു.മോസ്‌ക്കോയിലെ മലങ്കരസഭ പ്രതിനിധി ഡോ.ചെറിയാന്‍ ഈപ്പന്റെ സേവനത്തെയും അദ്ദേഹം പുകഴ്ത്തി. റഷ്യന്‍ ഭാഷയും മലയാളവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഡോ. ചെറിയാന്‍ ഈപ്പന്റെ ശ്രമങ്ങളെ അദ്ദേഹം ഉയര്‍ത്തി കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള മതപരമായ സഹകരണം കൂടുതല്‍ ഉദാത്തമാക്കണമെന്നും അതിനുള്ള പ്രായോഗിക ശ്രമങ്ങളെ കൂടുതല്‍ മികവുറ്റതാക്കണമെന്നും മറുപടി പ്രസംഗത്തില്‍ പരി. കാതോലിക്ക ബാവ പറഞ്ഞു. റഷ്യന്‍ വൈദികര്‍ക്ക് ഇന്ത്യയിലെ സഭകളുമായി യോജിച്ചു പ്രവര്‍ത്തിച്ച് കൂടുതല്‍ വൈദിക മികവിനു ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ ഒന്നിന്, മോസ്‌ക്കോ പാത്രിയര്‍ക്കാ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌കേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സ് മേധാവി ഹിലേറിയന്‍ ഓഫ് വൊളോക്കോല്‍മാസ്‌ക്ക് മെത്രാപ്പോലീത്തായെയും ഡെലിഗേഷന്‍ സന്ദര്‍ശിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖരായ നേതാക്കളെല്ലാം സംബന്ധിച്ച വിരുന്നു സത്ക്കാരത്തിലും പരി. ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ ബാവ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളോടും സഭാ നേതൃത്വത്തോടും നന്ദി പ്രകാശിപ്പിച്ചു. മലങ്കര സഭയുടെ ആത്മീയ പുസ്തക ശ്രേണിക്ക് വേണ്ടി ഡോ. ചെറിയാന്‍ ഈപ്പന്‍ റഷ്യന്‍ ഭാഷയില്‍ നിന്ന് മലയാള ഭാഷയിലേക്ക് പരിഭാഷ ചെയ്ത 'ലവിംഗ് കൈന്‍ഡ്‌നെസ്' എന്ന പുസ്തകത്തെപ്പറ്റിയും ബാവ പരാമര്‍ശിച്ചു.

രണ്ട് സഭകള്‍ തമ്മിലുള്ള ഐക്യത്തെപ്പറ്റി ശ്ലാഘിച്ച സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സെയിന്റ്‌സ് സിറിള്‍ ആന്റ് മെതോഡിയസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് തിയോളജിക്കല്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പറ്റിയതിലുള്ള ചാരിതാര്‍ത്ഥ്യവും അറിയിച്ചു. ചരിത്രത്തിലെ പീഡനങ്ങളേറ്റു വാങ്ങിയ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഇരുപതാം നൂറ്റാണ്ടില്‍ എല്ലാ വെല്ലുവിളികളെയും പ്രയാസങ്ങളെയും നേരിട്ട് പുരോഗതിയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതില്‍ മാര്‍ നിക്കോളോവോസ് തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.പരി.ബാവയുടെ റഷ്യന്‍ ശ്ലൈഹിക സന്ദര്‍ശനത്തിന് മുന്നോടിയായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ എത്തിയ ഡെലിഗേഷനെ ഇന്റര്‍ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി ഹിറോമോങ്ക് സ്റ്റീഫന്‍ ഇഗുംനോവ്, മോസ്‌ക്കോ പാട്രിയര്‍ക്കേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌റ്റേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സ് പ്രതിനിധി പി. അക്താംഖോനോവ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള നിരവധി പള്ളികളും സന്യാസ ആശ്രമങ്ങളും ഡെലിഗേഷന്‍ സന്ദര്‍ശിച്ചു.



റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ മുന്‍പെങ്ങുമില്ലാതിരുന്ന ഉത്സാഹത്തോടെയും ആത്മീയാന്തരീക്ഷം നിറഞ്ഞു തുളുമ്പിയ ആഹ്ലാദാരവങ്ങളോടെയുമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവനെയും  ഡെലിഗേഷനെയും എതിരേറ്റത്.മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു ബാവായുടെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് വിഭാഗം തലവന്‍ ബിഷപ്പ് ഹിലാരിയോണ്‍ന്റെയും ബിഷപ്പ് ഡയനിഷ്യൂന്റെയും നേതൃത്വത്തില്‍ ബാവയെ സ്വീകരിച്ചു.കാതോലിക്കാ ബാവായോടൊപ്പമുളള പ്രതിനിധിസംഘം മോസ്‌കോയിലെ മര്‍ത്തമറിയം മഠം, കത്തീഡ്രല്‍ ഓഫ് െ്രെകസ്റ്റ് ദി സേവിയര്‍, സെന്റ് സിറിള്‍ ചാപ്പല്‍, മെത്തോഡിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് എന്നിവ സന്ദര്‍ശിച്ചു.  1976ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും റഷ്യ സന്ദര്‍ശിച്ചിരുന്നു. 


പ്രൊഫ്. ജോൺ കുരാക്കാർ







No comments:

Post a Comment